വികസനത്തിന്‍റെ ബഹളങ്ങളും യന്ത്രങ്ങളുടെ കരച്ചിലുമില്ലാത്ത പ്രശാന്തമായ ഗ്രാമം. ഉറച്ചുപോയ നിലമുഴുത് അതിഥികളായെത്തി നെല്‍ച്ചെടികളോട് കിന്നാരം പറഞ്ഞെത്തിയ കാറ്റിന്‍റെ സുഖത്തില്‍ വിശ്രമിക്കുന്ന ട്രാക്ടറുകള്‍. ഉച്ചവെയിലിന്‍റെ ശക്തിയില്‍ ചൂടുപിടിച്ച ചേറിന്‍റെ ഗന്ധം മൂക്കിലേക്ക് അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. ആയുസ്സു തീരാന്‍ പോകുന്ന ബീഡിക്കുറ്റിയിലെ അവസാന നിക്കോട്ടിനെയും അകത്താക്കി ആലിക്കാക്ക ബീഡിക്ക് അന്ത്യചുംബനം നല്‍കി. ചേറുകൊണ്ട് നരബാധിച്ച ഉരുക്കന്‍ കാലുകള്‍ കാറ്റേല്‍കാനായി തിണ്ണയിലേക്ക് കയറ്റിവെച്ചു. അപ്പുറത്ത് സഫിയത്താത്ത ചോറുകഴിച്ച പാത്രങ്ങള്‍ കഴുകാനുള്ള പുറപ്പാടിലാണ്. അതുകഴിഞ്ഞ് വേണം കുന്നുകൂടിക്കിടക്കുന്ന തുണികള്‍ അലക്കാന്‍. ഇത്രയും കാലത്തിനിടയില്‍ വഞ്ചന കാണിക്കാത്ത ചെറിയ വയല്‍ നല്‍കുന്ന ഭിക്ഷത്തുട്ടുകള്‍ കൊണ്ട് ജീവിതം ആസ്വദിച്ചുകഴിയുന്ന ആ വീട്ടില്‍ മക്കളായി പ്ലസ്ടുവിന് പഠിക്കുന്ന ഷരീഫും 8ാം ക്ലാസിലെത്തിയ ഷെറിയുമാണുള്ളത്. സ്നേഹം കൊണ്ട് വാരിപ്പുണരുന്ന ആ മാതാപിതാക്കള്‍ക്ക് തിരിച്ചും സ്നേഹം നല്‍കാന്‍ അവരും മറന്നില്ല. സ്കൂള്‍ വിട്ടാല്‍ ചെവിക്ക് ഒരു സ്വൈര്യവുമുണ്ടാവില്ല. സ്കൂള്‍ വിശേഷങ്ങളും മറ്റുവര്‍ത്തമാനങ്ങളും കേള്‍ക്കാനിരുന്നു കൊടുക്കാതെ ഉറങ്ങാനും അവര്‍ സമ്മതിക്കില്ല. അവരുടെ കളിചിരയില്‍ ചെറിയ വീടും ഉത്സവപ്പൊലിമ കൊണ്ടുനിറയും. നിസ്ക്കാരപ്പായയിലിരുന്ന് പടച്ചറബ്ബിനോട് ദുആ ചെയ്യുമ്പോള്‍ കണ്ണീരിറ്റുന്നതും മക്കളുടെ കാര്യത്തിനു വേണ്ടിയാണ്. ഒരുമയും സ്നേഹവും എന്നെന്നും നിലനിര്‍ത്താന്‍. ഉമ്മയെയും ഉപ്പയെയും ഉപദ്രവിക്കുന്ന, വൃദ്ധസദനത്തിലാക്കുന്ന മക്കളുടെ കഥകള്‍ ഹൃദയവേദനയുണ്ടാക്കുന്നതും നിലവിലെ ഷെറിന്‍റെയും ഷരീഫിന്‍റെയും സ്നേഹബന്ധം ആഹ്ലാദമുണ്ടാക്കുകയും ചെയ്യും.സ്കൂള്‍ സമയമായതിനാല്‍ സമരം ബാധിച്ച അങ്ങാടി പോലെയാണിപ്പോള്‍ വീട്. ഉച്ചയൂണും നിസ്കാരവും വിശ്രമവും കഴിഞ്ഞ് ആലിക്കാക്ക വീണ്ടും ചേറിനോട് യുദ്ധം ചെയ്യാനിറങ്ങി. ഒപ്പം സഫിയത്താത്ത തുണിക്കെട്ടുകളുമായി കിണറിനരികിലേക്കും നടന്നു.
സമയം 4മണി. പാടത്ത് തളം കെട്ടിനില്‍ക്കുന്ന വെള്ളം ദൂരെ അക്കരെയുള്ള സ്കൂള്‍ ബെല്ലിന്‍റെ ശബ്ദം വ്യക്തതയോടെ അരികിലെത്തിച്ചു.
അധ്വാനിച്ചു ക്ഷീണിതരായി കയറിവരുന്ന ആലിക്കാക്കയെപ്പോലെ വലിയൊരു ജോലി ചെയ്തു വരുന്ന മാത്രയില്‍ രണ്ട് പേരും വന്നുകയറി.
'ഉമ്മാ...ചായ എടുത്ത് വെക്കീ..എനിക്ക് കൊറച്ച് പണീണ്ട'്. ഷരീഫ് ബാഗ് കട്ടിലിലേക്കെറിയുമ്പോള്‍ വിളിച്ച് പറഞ്ഞു. 'ഓ...വല്യ പണിക്കാരന്‍!. കളിക്കാന്‍ പോകാനാണെന്നു പറ'.. ഷെറി കളിയാക്കിച്ചിരിച്ചു. 'അതേയ്, പണിക്കാരത്തി വേഗം നിസ്ക്കരിക്കാന്‍ നോക്ക്, ളുഹ്റും നിസ്ക്കരിച്ചിട്ടുണ്ടാവില്ല, അസറും...'. 'ങും...ഇക്ക ആണായതോണ്ടല്ലേ നിസ്ക്കരിച്ചത്. ഞാന്‍ പെണ്ണായതോണ്ടാ നിസ്ക്കരിക്കാതിരുന്നത്. അതേയ്...ഒരു പെണ്ണുകെട്ടുമ്പോളറിയാം പെണ്ണുങ്ങളുടെ സ്ഥിതി'. 'ഓ....രണ്ടും ഇത്രേ ആയിട്ടുള്ളു, അപ്പോഴേക്കും കല്യാണക്കാര്യം പറയാന്‍ തൊടങ്ങീക്കുണു'. ചായയും ചോറുമായി കടന്നുവന്ന സഫിയത്താത്ത പറഞ്ഞു. 'ഇക്കാ...ഞാനിപ്പോ നിസ്ക്കരിച്ചു വരാം, ഞമ്മക്കൊപ്പം തിന്നാം'. ഷെറി വുളുവെടുക്കാന്‍ ഓടി.
'ഉമ്മാ..ഉപ്പയെവിടെ?'. 'ആ...ഉപ്പ ഇപ്പോ പാടത്ത്ന്ന് കേറി ഇങ്ങള് വരുമ്പോഴേക്കും എന്തെങ്കിലും ചായക്ക് കടിക്ക് വേണ്ടി പോയതാ..അവടെ വര്‍ത്താനം പറഞ്ഞിരിക്ക്ണ്ണ്ടാകും, കടിയുമായി വരുമ്പോഴേക്കും കിടക്കാന്‍ നേരാകും'. സഫിയത്താത്ത പറഞ്ഞതു കേട്ട് ഷെരീഫ് കുലുങ്ങിച്ചിരിച്ചു. പലതും പറഞ്ഞുകൊണ്ടിരിക്കേ പുറത്ത് കാറത്തുപ്പുന്ന ശബ്ദം കേട്ടു. 'ആ..ഉപ്പ വന്നല്ലോ' ഷരീഫ് പറഞ്ഞു.
'ഹാ...ഇങ്ങളെത്തിയോ, ഞാന്‍ കടേ പോയി. കോയാക്കാന്‍റെ കടയില്‍ ആകെ രണ്ടു പഴംപൊരി ബാക്കിയുണ്ട്. ദാാ..വേറൊന്നും കിട്ടീല'. ആലിക്കാക്ക കസേര നീക്കിയിരുന്നു.അപ്പോഴേക്കും ഷെറി നിസ്ക്കരിച്ചുവന്നു.
'ങേ...എന്താ നീ സുബഹിയാണോ നിസ്ക്കരിച്ചത്, ഇത്ര പെട്ടെന്നു കഴിഞ്ഞോ? നീ കടി കഴിയുംന്ന് കരുതി പോന്നതാണല്ലേ?' ഷെരീഫിന്‍റെ പറച്ചില്‍ കേട്ട് ആലിക്കാക്കയും സഫിയത്താത്തയും ചിരിച്ചു.
'ഓ...അതേയ്, ഇക്ക വര്‍ത്താനം പറഞ്ഞിരുന്നിട്ടാ, ഞാന്‍ ളുഹ്റും അസറും നിസ്ക്കരിച്ചാ വരണത'.
'ഉം....ഏതായാലും വാ, നീ വന്നിട്ട് തിന്നണംന്ന് കരുതി ഇരിക്കുകയായിരുന്നു, ചൂടാറിയിട്ടുണ്ടാകും'.
രാഷ്ട്രീയ പാര്‍ട്ടിയുടെ പത്രമായതു കൊണ്ട് പഴംപൊരിയുടെ എണ്ണയില്‍ ലയിച്ചുചേര്‍ന്നു ഒട്ടിക്കിടന്നു. ആലിക്കാ പൊതി ഷരീഫിനു നേരെ നീട്ടി. ഷരീഫ് വാങ്ങി ഷെറിയുടെ മുഖത്തേക്ക് നോക്കി. അവള്‍ അവനെയും വല്ലായ്മയോടെ നോക്കിനിന്നു. ഷരീഫ് എണീറ്റ് ഒരു പഴംപൊരി ഉമ്മാക്കും ഉപ്പാക്കും വീതിച്ചു കൊടുക്കുമ്പോള്‍ അറിയാതെ ആ മാതാപിതാക്കളുടെ കണ്ണില്‍ ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു.
വിടപറയുന്ന പകലിനു സലാമോതി, രാത്രിയുടെ വരവേല്‍പ്പിനു ഊഷ്മളമേകി മുക്രി മഗരിബ് ബാങ്ക് ഉച്ചത്തില്‍ വിളിച്ചു. തെളിഞ്ഞു വരുന്ന ചന്ദ്രക്കീറു പോലെ പാടത്തിനരികെയുള്ള പള്ളിയില്‍ പ്രകാശം പരന്നു. കളി കഴിഞ്ഞെത്തിയ ഷരീഫ് പള്ളിയില്‍ പോകാന്‍ കുളി തുടങ്ങി. രാത്രിയുടെ മൂകതയെ േڅദിച്ച് പാടത്തുനിന്നും തവളകള്‍ ആക്രോശം തുടങ്ങി. കൂടാതെ സഫിയത്താത്തയുടെയും ഷെറിന്‍റെയും ഖുര്‍ആനോത്തും മൂകതയെ ധന്യമാക്കി. ഇശാ നമസ്ക്കാരം കഴിഞ്ഞ് പാടവരമ്പിലൂടെ വരുന്ന ആലിക്കാക്കയെ കണ്ടു തവളകള്‍ ശബ്ദമടക്കി. ഷറിനും ഷരീഫും സ്കൂള്‍ പുസ്തകങ്ങള്‍ പഠിക്കാനെടുത്തു.
'ൃമസലവെ ംമെ ളീിറ ീള രവലൃൃശലെ, ീില റമ്യ വല യീൗഴവേ മ യൗിരവ ീള രവലൃൃശലെ ളൃീാ വേല ാമൃസലേ.....'ഷെറി രവലൃൃ്യ ൃലേല ഉറക്കെ വായിച്ചു. 'ഓ..ഒന്നു പതുക്കെ വായിക്കെടീ, നിന്‍റെ ഒരു ചെറി. ഞാനീ മരരീൗിമേിര്യ ുൃീയഹലാ ഒന്നു മേഹഹ്യ ആക്കിക്കോട്ടെ' ഷരീഫ് ദേഷ്യപ്പെട്ടു. 'ഉം..ആയ്ക്കോട്ടെ, വേഗം മേഹഹ്യ ആക്കിയിട്ട് മാഷ് എന്നെ ഈ കണക്കൊന്ന് സഹായിക്കാന്‍ വാ'
ചെറിയ ചിരിയോടെ ഷരീഫ് എഴുത്ത് തുടര്‍ന്നു. ആലിക്കാക്ക കസേരയിലിരുന്ന് പാടത്തേക്ക് കണ്ണുകളയച്ചു. സഫിയത്താത്ത നിസ്ക്കാരപ്പായ മടക്കിവെച്ച് തിണ്ണയില്‍ വന്നിരുന്നു.
'എനിക്കെന്തോ വല്ലായ്ക തോന്നുന്നു. ഇന്നുച്ചക്ക് നെഞ്ചിലൊരു നീറ്റലു തോന്നി. നടക്കുമ്പോഴൊക്കെ വീഴാന്‍ പോകുന്നു'. ആലിക്കാക്ക നെഞ്ചു തടവിപ്പറഞ്ഞു. 'ന്നാ നാളെ ങ്ങള് പാടത്തേക്ക് പോണ്ട. ഡോക്ടറെ കാണാന്‍ പോകാം, റബ്ബേ, ജ്ജ് കാക്കണേ..' സഫിയത്ത മനമുരുകി.
'എടീ, ഈ സമവാക്യം തെറ്റാണല്ലോ, ഇതേതാ നീ കണ്ടുപിടിച്ചതാണോ? ഒരു മണ്ടി..' ഷെരീഫ് അവളുടെ ചെവി പിടിച്ചു. 'ആ മതി മതി...സ്കൂള്‍ ഉച്ചക്ക് വിട്ടു, ചോറ് വയ്ക്കാന്‍ വരീ..' നിസംഗമായ മൗനത്തില്‍ നിന്നെണീറ്റു വന്ന ആലിക്കാക്കയുടെ തമാശ സഫിയത്തക്ക് പിടിച്ചില്ലെങ്കിലും ഷെരീഫും ഷെറിനും ചിരിച്ചു പഠനം നിര്‍ത്തി വന്നു. ചോറു കഴിച്ച് ആലിക്കാക്ക കട്ടിലില്‍ കണ്ണുമിഴിച്ച് കിടന്നു. ഉമ്മയ്ക്കൊപ്പം പാത്രം കഴുകാനും മറ്റും ഷെറിയും കൂടെ ഷെരീഫും സഹായിച്ചു.
ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. ഷെറി 10ാം ക്ലാസിലെത്തി. അതിന്‍റെ ഗൗരവം ഷരീഫ് നന്നായി അവളില്‍ പ്രയോഗിച്ചു. വെറുതെ കളിച്ച് സമയം കളയരുതെന്നവന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ഡിഗ്രിക്ക് പോകണമെന്നുണ്ടെങ്കിലും ഉപ്പാന്‍റെ അസുഖവും ആരോഗ്യസ്ഥിതിയും അവനെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു. പഠിക്കാനുള്ള അവന്‍റെ താല്‍പര്യം വഴിമുട്ടിയപ്പോള്‍ അവന്‍ ഷെറിയെ വലിയ ലോകത്തെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കുന്നതോടൊപ്പം ചെറിയ വരുമാനവും അവന്‍ സമ്പാദിച്ചുതുടങ്ങി. നീ പോയി പഠിക്കാന്‍ നോക്ക്, ഇതൊക്കെ ഞാന്‍ ചെയ്തോളാം..വാര്‍ദ്ധക്യം ബാധിച്ചു തുടങ്ങിയ ഉമ്മാനെ സഹായിക്കാന്‍ അടുക്കളയില്‍ കയറിയ ഷെറിയോടവന്‍ പറഞ്ഞു. ഓ..എന്നാ ഈ കറിയൊന്നു വെക്ക്, കാണട്ടെ ഇക്കയുടെ മിടുക്ക്. ഉം, വേണ്ട, ഇതു കഴിക്കാനുള്ളതാ.. സഫിയത്താത്ത തന്നെ കറിയുണ്ടാക്കി. അതേയ് ഇക്ക ഒരു കാര്യം ചെയ്യ്, ഒരു പെണ്ണ് കെട്ട്..എന്നാ പിന്നെ ഉമ്മാനെ സഹായിക്കാനൊരാളാകും, ഞാന്‍ നാളെത്തന്നെ അന്വേഷണം തുടങ്ങട്ടെ ഇക്കാ..നീയിപ്പോ ബ്രോക്കറു പണിയെടുക്കാതെ പോയി പഠിക്കാന്‍ നോക്ക്, നിന്നെ എങ്ങോട്ടെങ്കിലും അയച്ചിട്ടേ ബാക്കി കാര്യമുള്ളൂ. ഷരീഫ് അവളെ പഠിക്കാനാട്ടി. വംശനാശ ഭീഷണി നേരിട്ടതോടെ ജനങ്ങള്‍ക്കു മുമ്പില്‍ വരാതെയായി. ആലിക്കാക്കയ്ക്കിപ്പോഴും ജീവന്‍ തന്‍റെ നെല്‍പാടത്തോടും പച്ചക്കറികളോടുമാണ്.
ഒരു ബുധനാഴ്ച, സൂര്യന്‍ അന്നു പതിവിലും വൈകിയാണെനീറ്റതെങ്കിലും ആലസ്യം കാണിക്കാതെ നെല്‍ച്ചെടികളെയെല്ലാം ഉണര്‍ത്തി. ഷെറിയെ സകൂളിലാക്കി ഷരീഫ് ഫേബ്രിക്കേഷന്‍ വര്‍ക്കിനു പോയി. അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ മൊബൈല്‍ ശബ്ദിച്ചു. കിട്ടിയ വിവരത്തിന്‍റെ ആഘാതത്തില്‍ സ്ക്രൂഡ്രൈവര്‍ കൈയില്‍ നിന്നും തെറിച്ചുവീണു. ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയ ആലിക്കയുടെ സമീപത്തവന്‍ ഓടിക്കിതച്ചെത്തി. മോനേ..ഉപ്പക്കൊന്നുല്ല്യടാ..ഷെറിയോട് ഇങ്ങോട്ടു വന്ന കാര്യമൊന്നും പറയണ്ട. ഓള്‍ ചെറ്യേ കുട്ട്യല്ലേ, സങ്കടാകും. ഉച്ചാകുമ്പോഴേക്കും സുഖായി വേഗം വീട്ടില്‍ പോകാം. അരികത്തിരുന്ന സഫിയത്ത വെള്ളം ഗ്ലാസിലാക്കിക്കൊടുത്തു. നെല്‍വയലില്‍ മരുന്നടിയിലായിരുന്നു. പെട്ടെന്ന് വീട്ടിലേക്ക് നെഞ്ചില്‍ തടവി കൈവെച്ച് വരുന്നതുകണ്ടപ്പോ തന്നേ പന്തികേടു തോന്നിയതാണ്. അയല്‍വാസി അവനോട് എല്ലാം പറഞ്ഞു. താമസിയാതെ അസ്റാഈല്‍ ആ ആശുപത്രയിലും വന്നു മടങ്ങിപ്പോകുമ്പോള്‍ മരവിച്ചു നില്‍ക്കുകയായിരുന്ന ഷരീഫിന്‍റെ കാതില്‍ ഉമ്മാന്‍റെ നേര്‍ത്തുവരുന്ന കരച്ചില്‍ മാത്രമായി.
ഷെറി ദേഷ്യത്തോടെ പാടവരമ്പിലൂടെ നടന്നു. എന്താ ഇക്ക എന്നെ കൂട്ടാന്‍ വരാതിരുന്നത്, ങും..ചെന്നിട്ടു കാണിച്ചു കൊടുക്കണം. ഒരു പെണ്ണുകെട്ടിനെ കുറിച്ച് പറഞ്ഞപ്പോ തന്നെ എന്നെ വേണ്ടാതായി. ഞ്ഞ് കല്യാണം കഴിഞ്ഞാലോ..? ദേഷ്യം കൊണ്ട് ഓരോന്ന് പറഞ്ഞ് വീട്ടിലെത്തുമ്പോള്‍ കൂടിനിന്ന ആള്‍കൂട്ടം കണ്ടവള്‍ അന്താളിച്ചു നിന്നു. പുറത്തു ചാടിയ കണ്ണീരുതുടച്ച് ഷരീഫ് അവളുടെ ബാഗ് പിടിച്ച് വീട്ടിനകത്തേക്ക് കയറ്റി.
2ദിവസം കഴിഞ്ഞിട്ടും വീടും അന്തരീക്ഷവും മൂകതയില്‍ നിന്നുണര്‍ന്നിട്ടില്ല. ഷെറിയുടെ ഒച്ചപ്പാടും ബഹളവും എങ്ങോയ് പോയ് മറഞ്ഞു. ഷരീഫ് ദുഖം അടക്കിപ്പിടിച്ച് ഗൃഹനാഥന്‍റെ ജോലിനിര്‍വഹണം തുടങ്ങി. ഷെറി ഹൈര പാസായി. മാര്‍ക്ക് ലിസ്റ്റും പിടിച്ച് ഷെരീഫിന്‍റെടുത്തേക്ക് ഓടിവന്നു. പ്രായം 15 കഴിഞ്ഞു. കൊച്ചുകുട്ടിയെപ്പോലെ പെരുമാറുന്നതു കണ്ട് ഉമ്മ അവളോട് ദേഷ്യപ്പെട്ടു. പോട്ടെ ഉമ്മാ..സാരല്യ, കുറച്ചുകൂടി പടിച്ചിട്ട് ഒരാളെ കണ്ടെത്തണം..ഷരീഫ് അവളെ ദേഷ്യം പിടിപ്പിക്കാന്‍ ഉറക്കെ പറഞ്ഞു.
പുതിയ സ്കൂളും അന്തരീക്ഷവും ഷറിക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ കണ്ട് അറപ്പ് തോന്നിയെങ്കിലും പതിയെ അവള്‍ക്ക് പരിചിതമായി. ഷെരീഫിന്‍റെ മനസില്‍ പഴയ പെങ്ങളുട്ടിയുടെ ചിത്രമായിത്തന്നെ അവള്‍ വളര്‍ന്നു. ഉമ്മ പലപ്പോഴായി ഓര്‍മപ്പെടുത്തിയ വിവാഹക്കാര്യം അവനെ ഇരുത്തിച്ചിന്തിപ്പിച്ചു. കല്യാണത്തിനു സ്ത്രീധനമായും ആഭരണമായും കാശ് കുറേ സമ്പാദിക്കേണ്ടിവരും. ഇടക്ക് മാത്രം കിട്ടുന്ന വര്‍ക്ക് കൊണ്ട് വീട്ടാവശ്യങ്ങള്‍ തന്നെ മുന്നോട്ട് പോകാന്‍ പ്രയാസമാകുന്നു. കൂട്ടുകാര്‍ പറഞ്ഞതനുസരിച്ച് എറണാകുളത്തെ കമ്പനിയില്‍ ജോലി കിട്ടും. ഒത്തിരി അധ്വാനിച്ചാലും അഞ്ച് മാസത്തിനുള്ളില്‍ അത്യാവശ്യം സമ്പാദിക്കാം.
വേണ്ട..എനിക്ക് മരരീൗിമേര്യ പറഞ്ഞുതരാനാളുണ്ടാവില്ല. അല്ലെങ്കില്‍ ഞാനുമുണ്ട് എറണാകുളത്തേക്ക്..ഹേയ്, നീ നന്നായി പഠിക്ക്, അതുമാത്രം മതിയെനിക്ക്. കാശൊക്കെ ഞാന്‍ തരാം. ജീവിതത്തില്‍ ആദ്യമായി വിട്ടുപിരയുന്ന മകനെയോര്‍ത്ത് സങ്കടമുണ്ടെങ്കിലും വിവാഹമോര്‍ത്ത് സഫിയത്ത സമാധിനിച്ചു.
എറണാകുളത്തെ കൊതുകുഭരണമുള്ള റൂമില്‍ ഉറക്കം വരാതെ ഷെരീഫ് കിടന്നു. ഉമ്മാന്‍റെയും ഷെറിയുടെയും മുഖം മനസ്സില്‍ ഓടിയെത്തി. പാവം!, അവള്‍ ഭക്ഷണം കഴിച്ചുട്ടുണ്ടാകുമോ? അതോ മരരീൗിമേിര്യ യുടെ പ്രോബ്ലത്തില്‍ പെട്ട് ഉറക്കം തൂങ്ങുന്നുണ്ടാകുമോ? പാവം ഉമ്മ! നിസ്ക്കാരപ്പായയിലിരുന്ന് ഉറക്കം തൂങ്ങുന്ന ഉമ്മാനെ ചോറ് തിന്നാന്‍ വിളിക്കാറ് താനായിരുന്നല്ലോ, ഇനിയാരാ വിളിക്കാ?. ഹോസ്പിറ്റലില്‍ തന്‍റെ കൈയും പിടിച്ച് വേര്‍പിരിഞ്ഞ ഉപ്പയുടെ ചിത്രവും മനസ്സില്‍ വലിയൊരു കലാപം തീര്‍ത്തു. കലാപത്തിന്‍റെ രക്തം കണ്ണിലൂടെ കണ്ണീരായി ഒഴുകിയപ്പോള്‍ കൊതുകിനു പോലും അതു വേണ്ടാതായി. രാവിലെ ജോലിക്കു കയറണം, ജോലി കുറച്ചു ബുദ്ധിമുട്ടുള്ളതാണെന്ന് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.
രാവിലെ മുതല്‍ തുടങ്ങിയതാണ് വാഹനത്തിന്‍റെ ബോഡി നിര്‍മാണപ്പണി. 11മണി കഴിഞ്ഞെങ്കിലും ചായ കിട്ടിയിട്ടില്ല. ഫാബ്രിക്കേഷന്‍റെ പ്ലാസ്റ്റിക് കഷണങ്ങള്‍ എടുത്ത് പരിചയമുള്ള ഷരീഫിനു ഇരുമ്പ് ഷീറ്റുകള്‍ വലിയ ഭാരമായി തോന്നി. നീ എന്തുവാടാ കാണിക്കുന്നത്? ഒന്നു തടിയനങ്ങി വേലചെയ്യടാ..മാനേജര്‍ ആക്രോശിച്ചു. ഹും..അത്യാവശ്യം കാശാകട്ടെ, വേഗം വീട്ടിലേക്ക് വിടണം. വീടിന്‍റെ ചിത്രം അവന്‍റെ മനസില്‍ നീറ്റലുണ്ടാക്കി.
മാസത്തിലെ രണ്ട് ദിവസത്തെ ലീവിനു വീട്ടിലെത്തി. ഷെറിക്കും ഉമ്മാക്കും കൊടുക്കാന്‍ പലതും വഴിയില്‍നിന്നും വാങ്ങിച്ചു. പാടവരമ്പിലൂടെ നടന്നുവരുന്നതു കണ്ടപ്പഴേ ഷെറി ഓടിച്ചെന്നു കൈയില്‍ തൂങ്ങി. സാധനങ്ങളുമായി ഉമ്മയുടെ അടുത്തേക്കോടി. രാത്രി മുഴുവന്‍ എറണാകുളം ചര്‍ച്ച നടന്നതോടെ അന്നത്തെ ഉറക്കവും നഷ്ടപ്പെട്ടു. കമ്പനിയിലെ ജോലിഭാരവും ശബ്ദബഹളം കൊണ്ട് ഉറക്കം കിട്ടാത്ത രാത്രികളെയും മനസ്സിലൊളിപ്പിച്ച് ഷെരീഫും അവരുടെ സന്തോഷത്തില്‍ മുഴുകി. രണ്ട് ദിവസം കുറച്ചു മണിക്കൂറുകള്‍ മാത്രമായി ഷെരീഫിനനുഭവപ്പെട്ടു. തിരികെ പോകാനുള്ള മടി ഷെറിയുടെ കാര്യമോര്‍ത്ത് ഒഴിവാക്കി. രാവിലെ ഷെറി സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ഷെരീഫും കൂടെയിറങ്ങി. ഇക്ക എങ്ങോട്ടാ? എനിക്കിപ്പോ ഒറ്റക്കു പോകാന്‍ പേടിയൊന്നുമില്ല. ഞാന്‍ പ്ലസ്ടുവിലെത്തിയില്ലേ? പെട്ടെന്നുള്ള മറുപടി ഷെരീഫിന്‍റെ ഹൃദയത്തില്‍ ഞെട്ടലുണ്ടാക്കി. ശരിയാ..ഞാനിപ്പോഴും ചെറിയ കുട്ടിയായി കണ്ടു. സ്വയം സമാധാനിച്ച് എറണാകുളത്തേക്ക് പുറപ്പെടാനായി ഒരുങ്ങി.
മൂന്നു ദിവസങ്ങള്‍ പെട്ടെന്നു കഴിഞ്ഞു. ഇനിയും രണ്ടു മാസങ്ങള്‍ കൂടി നിന്നാല്‍ ചെറിയ രീതിയില്‍ കല്യാണം നടത്താന്‍ കഴിയും. ജോലി ഭാരം ഇപ്പോള്‍ ശീലമായതോടെ പ്രയാസമില്ലാതായി. മാനേജറുടെ ആട്ടിത്തൊഴിച്ചിലിനും മാത്രം കുറവു കണ്ടില്ല. ഷെറിക്കു വേണ്ടി അതെല്ലാം സഹിച്ചു. ഉറങ്ങാന്‍ കിടന്നെങ്കിലും ഷെറിയുടെ പുതിയ പെരുമാറ്റങ്ങളും സംസാരങ്ങളും അവനില്‍ നീറ്റലുണ്ടാക്കി. കഴിഞ്ഞ രണ്ടുപ്രാവശ്യം പോയപ്പോഴും അവള്‍ വളരെ മാറിയതു നേരിട്ടറിഞ്ഞു. പഴയ പോലെ വാതുറന്ന സംസാരങ്ങളില്ല. കഴിഞ്ഞമാസമാണ് വിളിക്കാന്‍ മൊബൈലും വാങ്ങിക്കൊടുത്തത്. ഇപ്പോള്‍ വിളിക്കുമ്പോള്‍ ചിലപ്പോഴെല്ലാം നമ്പര്‍ ബിസിയാണു കാണിക്കുന്നത്. പ്രണയബന്ധങ്ങളുടെ നൂലാമാലകള്‍ പത്രങ്ങളില്‍ പ്രത്യേകം കോളമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ഇനിയവള്‍ക്ക് ആരോടെങ്കിലും...ഏയ്..എന്‍റെ ആകെയുള്ള പെങ്ങളല്ലേ, അവള്‍ക്കു വേണ്ടിയല്ലേ ഞാനീ പാടുപെടുന്നത്? അവളങ്ങനെയൊന്നും ചെയ്യില്ല. അവന്‍ സ്വയം സമാധാനിച്ചു.
കല്യാണത്തിനു ഏകദേശം കാശൊത്തിട്ടുണ്ടിപ്പോള്‍. എറണാകുളത്തോട് വിടപറയാനായി. ചെന്നിട്ട് നല്ലൊരു ദീനീ ബോധമുള്ള, അവളുടെ സ്വഭാവത്തിനിണങ്ങുന്ന ഒരാളെ കണ്ടത്തണം. ഷരീഫ് പെങ്ങളുടെ ആലോചനയില്‍ മുഴുകിയിരിക്കേ ഷെരീഫിന്‍റെ മൊബൈല്‍ ശബ്ദിച്ചു.
****** ******* ****** *******
പത്രങ്ങള്‍ പീഡനങ്ങള്‍ക്കൊഴിച്ചിട്ട കോളത്തില്‍ വെണ്ടക്കാക്ഷരത്തില്‍ വിളമ്പി. പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു. പെണ്‍കുട്ടിയുടെ നിസഹായതയെയോ ചെറുക്കന്‍റെ കാമഭ്രാന്തോ സംസാരിക്കാന്‍ ഒരു മീഡിയയും മെനക്കെട്ടില്ല.
ഹോസ്പിറ്റല്‍ വരാന്തയില്‍ ഉമ്മയോടൊപ്പം ഷെരീഫ് നിസഹായനായിരുന്നു. അവന്‍ കരുതിയ പോലെത്തന്നെ അവള്‍ക്കാരുമായും പ്രണയമുണ്ടായിരുന്നില്ല. പ്രണയാഭ്യാര്‍ത്ഥന നടത്തിയ ചെറുപ്പക്കാരനോട് കയര്‍ത്തതിനു പകരം വീട്ടിയതാണയാള്‍. അവനോടുള്ള ദേഷ്യം ഷെരീഫ് അല്ലാഹുവുമായി പങ്കിട്ടു. ഇറ്റിയ കണ്ണീര്‍തുള്ളികള്‍ മാര്‍ബിളില്‍ ചിതറിത്തെറിച്ചു. പെട്ടെന്നുവന്ന സ്ട്രക്ചറില്‍ കിടന്നു ഷെറി ഇക്കയെ മാടിവിളിച്ചു. ഷെരീഫ് അവള്‍ക്കരികിലേക്കോടിയെത്തി.
വിങ്ങിയ സ്വരത്തില്‍ പുറത്തുവന്ന വാക്കുകള്‍ക്കൊപ്പം വേദനയും നീറ്റലും കൂടിക്കലര്‍ന്നു. ഇക്കാാ..ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇക്കാാ..ഞാന്‍ മരിക്കുമോ? ഉപ്പ ഉണ്ടായിരുന്നേല്‍ ഇതു സഹിക്കുമായിരുന്നോ ഇക്കാ..ഇക്ക വരുമ്പോള്‍ ഞാന്‍ ദേഷ്യം കാണിച്ചിരുന്നത് ഇക്ക പോയാല്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയായിരുന്നു. ആദ്യത്തെ പോലെ പെരുമാറിയാല്‍ എനിക്ക് ഇക്കയില്ലാത്തപ്പം പിടച്ചുനില്‍ക്കാന്‍ കഴിയൂല..അതോണ്ടാ..അല്ലാതെ ദേഷ്യം കൊണ്ടല്ല. പ്ലസ്ടു റിസള്‍ട്ട് വരുമ്പോള്‍ എനിക്കുറപ്പുണ്ട്, നല്ല മാര്‍ക്കു കിട്ടുമെന്ന്. അതു കാണാന്‍ ഞാനുണ്ടാകൂലേ ഇക്കാ..ദുആ ചെയ്യണേ..സഫിയത്ത വിറങ്ങലിച്ചു നിന്നു. സംസാരിച്ചെങ്കിലും കണ്ണീരില്‍ വാക്കുകളും ഒലിച്ചുപോയി. അവളെ ഉമ്മ വെച്ച് കണ്ണീര്‍തുടക്കുമ്പോഴേക്കും നഴ്സുമാര്‍ അവളെ രമൗമെഹശ്യേ ബ്ലോക്കിലേക്ക് ഉന്തിക്കൊണ്ടു പോയി. ഷെരീഫ് പോക്കറ്റില്‍ നിന്നെടുത്ത കല്യാണത്തിനു സമ്പാദിച്ച തുക കാശ് കൗണ്ടറില്‍ ഏല്‍പിക്കാനായി നടന്നു.
Post a Comment