മോട്ടിവേഷന്‍ ക്ലാസ് എടുക്കുന്നവര്‍ക്ക് ഉദാഹരണം പറയാന്‍ നിരവധി ചരിത്രപുരുഷന്മാരെ തേടിനടക്കുന്നവരുണ്ട്. ജോബൈഡനും ഇനി ആ ലിസ്റ്റുകളില്‍ ഇടം പിടിക്കും. കാരണം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് നമ്മള്‍ കരുതിയ പോല അല്ല. ആള് പുലിയാണ്. ചെറുപ്പത്തിലേ വിക്ക് കൊണ്ട് പ്രയാസപ്പെടുകയായിരുന്നു ജോ ബൈഡന്‍. കൂട്ടുകാര്‍ക്കു മുമ്പില്‍ വിക്ക് കാരണം ജോ ബൈഡന്‍ അപഹാസ്യനായി മാറി. മാത്രമല്ല, ദാരിദ്ര്യവും ജീവിതത്തെ വല്ലാതെ പ്രയാസപ്പെടുത്തി. ഒരുപാട് പരിശ്രമങ്ങളിലൂടെയാണ് ലോകത്തെ ഏറ്റവുമധികം സ്വാധീന ശക്തിയുള്ള രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ എത്തുന്നത്.
ദീര്‍ഘമായ കാവ്യങ്ങല്‍ മനപ്പാഠമാക്കിയും അത് കണ്ണാടിക്കു മുമ്പില്‍ ഉറക്കെ ആലപിച്ചുമാണ് തന്റെ സംസാരിക്കാനുള്ള തടസ്സത്തെ അദ്ദേഹം കീഴ്‌പ്പെടുത്തുന്നത്. ക്ലേ മോണ്ടിലെ ആര്‍ച്ച്മിയര്‍ അക്കാദമി സ്‌കൂളില്‍ പഠിക്കുമ്പോള്‍ പണം തികയ്ക്കാന്‍ സ്‌കൂള്‍ ജനാലകള്‍ തുടക്കുകയും സ്‌കൂള്‍ പൂന്തോട്ടത്തിലെ കള പറിക്കുകയും ചെയ്ത ചരിത്രമുണ്ട് ബൈഡന്. 1942 നവംബര്‍ 20 ന് ജനിച്ച ബൈഡന്‍ പെന്‍സില്‍വാനിയയിലെ വടക്കുള്ള സ്‌ക്രാന്റണ്‍ നഗരത്തിലാണ് വളര്‍ന്നത്. അച്ഛന്‍ ജോസഫ് ബൈഡന് കാറുകളുടെ വില്‍പനയും ചൂള വൃത്തിായാക്കലുമായിരുന്നു ജോലി. അമ്മ കാതറീന്‍ ആണ്. സ്‌ക്രാന്റനിലെ സെന്റ് മേരീസിലെ എലിമന്ററി സ്‌കൂളിലാണ് ബൈഡന്‍ വിദ്യാഭ്യാസം തുടങ്ങിയത്. 1955 ബൈഡന് 13 വയസ്സായപ്പോള്‍ കുടുംബം മെയില്‍ഫീല്‍ഡിലേക്ക് പോയി. പ്രസിദ്ധമായ ആര്‍ച്ച്മിയര്‍ അക്കാദമിയില്‍ ചേരുന്നത് വരെ അദ്ദേഹം സെല്‍ഹലന സ്‌കൂളില്‍ പഠിച്ചു. ആര്‍ച്ച്മിയര്‍ അക്കാദമിയിലെ ഫുട്‌ബോള്‍ ടീമില്‍ അംഗമായി. 1961 ല്‍ ആര്‍ച്ച്മിയര്‍ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കി. ഡെലാവയര്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് പൊളിറ്റിക്‌സും ഹിസ്റ്ററിയും പഠിച്ചു. അവിടെയും ഫുട്‌ബോള്‍ ഭ്രമം തുടര്‍ന്നു. പെണ്‍കുട്ടികള്‍, ഫുട്‌ബോള്‍,പാര്‍ട്ടികള്‍ എന്നിവയിലായിരുന്നു ആദ്യ രണ്ട് വര്‍ഷം ശ്രദ്ധ എന്ന് ബൈഡന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഡെലാവയര്‍ സര്‍വകലാശാല ജീവിതത്തിന്റെ ആദ്യ വര്‍ഷം വിനോദയാത്രിയല്‍ പരിചയപ്പെട്ട സിറാക്കൂസ് സര്‍വകലാശാല വിദ്യാര്‍ത്ഥി നെയ്‌ലിയ ഹണ്ടറുമായി പ്രണയത്തിലായി. 1966 ല്‍ വിവാഹിതരായ ഇവര്‍ക്ക് ബ്യൂ ബൈഡന്‍, ഹണ്ടര്‍ ബൈഡന്‍, നവോമി ബൈഡന്‍ എന്നീ മക്കള്‍ ജനിച്ചു. ഇതിനിടെ സിറാക്കൂസ് ലോ സ്‌കൂളില്‍ നിന്ന് ബിരുദമെടുത്തിരുന്നു.
1968 അഭിഭാഷകനായി പരിശീലനം തുടങ്ങി. ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം 1970 കൗണ്ടിമൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 ല്‍ ഇരുപത്തൊമ്പതാം വയസ്സില്‍ സെനറ്ററായി. 1972ല്‍ ക്രിസ്മസ് ഷോപ്പിംഗിനിറങ്ങിയ ഭാര്യയും മക്കളും കാറപകടത്തില്‍ മരിച്ചത് ബൈഡനെ തളര്‍ത്തി കളഞ്ഞു. രണ്ട് ആണ്‍മക്കള്‍ക്കും ഗുരുതര പരിക്കേറ്റു. നിരാശനനായി ആത്മഹത്യക്കു വരെ ഒരുങ്ങിയെന്നാണ് ബൈഡന്‍ പറയുന്നത്. വാഷിംഗ്ടണിലെ സത്യപ്രതിജ്ഞ ചടങ്ങ് ഉപേക്ഷിച്ച് ആശുപത്രിയില്‍ തന്റെ മക്കളുടെ കിടക്കക്ക് അരികെ നിന്നാണ് ആദ്യമായി സെനട്ടറായി സത്യപ്രതിജ്ഞ ചെയ്തത്. മക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ദിവസവും ട്രൈനില്‍ വാഷിംഗ്ടണില്‍ പോയി മടങ്ങും. 1977ല്‍ രണ്ടാം വിവാഹം. അതില്‍ ഒരു മകള്‍ ജനിച്ചു. 1973 -2009 കാലഘട്ടത്തില്‍ വിദേശകാര്യ വിദഗ്ദനായി അറിയപ്പെട്ടു. വിദേശബന്ധ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ജോര്‍ജ് ബുഷ് സീനിയറിന്റെ ഒന്നാം ഗള്‍ഫ് യുദ്ധത്തെ എതിര്‍ത്തു. ബുഷ് ജൂനിയര്‍ ഇറാഖ് യുദ്ധം കൈകാര്യം ചെയ്തതിലെ പിഴവുകളെ വിമര്‍ശിച്ചു. 1987ല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെച്ചെങ്കിലും പിന്തള്ളപ്പെട്ടു. 2008 ല്‍ വീണ്ടും ശ്രമിച്ചെങ്കിലും ഒബാമയും ഹിലാരി ക്ലിന്റണും നിറഞ്ഞു നിന്ന പാര്‍ട്ടി പ്രൈമറിയില്‍ ഒരു ശതമാനം വോട്ടെ ലഭിച്ചുള്ളൂ. സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഒബാമ ബൈഡനെ മത്സര പങ്കാളിയാക്കി. അങ്ങനെ ഒബാമ പ്രസിഡന്റായ രണ്ട് തവണയും വൈസ്പ്രസിഡന്റായി വൈറ്റ്ഹൗസില്‍ സേവനമനുഷ്ടിച്ചു.
ആകാലത്താണ് മകന്‍ ബ്യൂബൈഡന്‍ ക്യാന്‍സര്‍ ബാധിതനായി 2015ല്‍ നാല്‍പ്പത്തിയാറാം വയസ്സില്‍ മരിച്ചത്. 2017 ല്‍ ഒബാമക്കൊപ്പം വൈറ്റ്ഹൗസിന്റെ പടിയിറങ്ങി. 2017 ല്‍ ഒബാമ അദ്ദേഹത്തിന് ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ ഫ്രീഡം നല്‍കി. അമേരിക്കയിലെ എക്കാലത്തെയും മികച്ച വൈസ്പ്രസിഡന്റും അമേരിക്കന്‍ ചരിത്രത്തിലെ സിംഹം എന്നൊക്കെയാണ് ഒബാമ ബൈഡനെ വിശേഷിപ്പിച്ചത്.
Post a Comment