അത്വാഉബ്നു അബീറബാഹ് എന്നവരുടെ ഹദീസ് പറഞ്ഞാണ് ഉസ്താദ് ഈ ആഴ്ചത്തെ പ്രസംഗം തുടങ്ങിയത്. ഇബ്നു അബ്ബാസ്(റ) അത്വാഅ എന്നവരോട് ചോദിച്ചു. സ്വർഗാവകാശിയായ ഒരു സത്രീയെ നിനക്ക് ഞാൻ കാണിച്ചു തരണോ? . അതെ, എവിടെ?. ഇബ്നു അബ്ബാസ് കാണിച്ചു കൊടുത്തു. അതാ, അബ്സീനിയാക്കാരിയായ കറുത്ത്, പ്രായം ചെന്ന ആ സത്രീയാണ്. അവർ ഒരിക്കൽ മുത്തു നബിക്കരികിൽ വന്നു പറഞ്ഞു. "നബിയേ, എനിക്ക് അപസ്മാര രോഗമുണ്ട്. അതു കാരണം പലയിടത്തായും ഞാൻ വീണുപോകുന്നു. എന്റെ വസ്ത്രമെല്ലാം ഊർന്നു പോയി എന്റെ ശരീരഭാഗങ്ങൾ
വെളിവാകുന്നുണ്ട്. നബിയേ, അങ്ങ് എനിക്ക് വേണ്ടി ദുആ ചെയ്യണം". നബി അവരോട് പറഞ്ഞു. "അസുഖത്തിന്റെ പേരിൽ ക്ഷമിക്കുകയാണെങ്കിൽ നിങ്ങൾ സ്വർഗാവകാശിയാകും. അതല്ല നിങ്ങളുടെ അസുഖം മാറുകയാണോ വേണ്ടത്, എങ്കിൽ ഞാൻ ദുആ ചെയത് കൊള്ളാം". അപസ്മാരം വളരെ പ്രയാസമുളള രോഗമാണ്. എവിടെയും വീണുരുളാം, തലയിടിക്കാം, നുരയും പതയും വരാം. സ്വർഗം ഈ രോഗത്തിനു പകരമായി ലഭിക്കുമെന്ന് കേട്ട ആ സ്ത്രീ പറഞ്ഞു. "നബിയേ, ഞാൻ ക്ഷമിച്ചു കൊള്ളാം, പക്ഷേ എന്റെ ഔറത്ത് വെളിവാകുന്നത് എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നുണ്ട്". അതിന് വേണ്ടി മാത്രം ദുആ ചെയ്യാൻ നബിയോടപേക്ഷിച്ച് ആ സത്രീ പോയി.
പ്രയാസങ്ങളും ദുരിതങ്ങളും ഒരു യഥാർത്ഥ വിശ്വാസിയുടെ അടയാളങ്ങളാണ്. അതിൽ പരാതിപ്പെടാതെ ക്ഷമിക്കാൻ സന്നദ്ധനായാൽ വലിയ പ്രതിഫലങ്ങൾ അല്ലാഹുവിന്റെ അടുക്കലുണ്ട് എന്നറിയിക്കുന്ന സംഭവമാണ് മുകളിൽ നൽകിയത്. ഇല്ലായ്മകളിലും വല്ലായ്മകളിലും ക്ഷമിച്ചിരിക്കുന്നവനാണ് മുസ്ലിം. കാലിൽ തറക്കുന്ന മുള്ളിന്റെ വേദനയിൽ ക്ഷമ കണ്ടെത്തുന്നവന് പോലും പാപങ്ങളിൽ നിന്ന് മുക്തി നേടാനാവും.
സ്വഹാബികളിൽ പ്രമുഖനായിരുന്നു ഇബ്നുഅബ്ബാസ്(റ). അബ്ദുല്ലാ എന്നാണ് പേര്. അവരെ കണ്ടു കഴിഞ്ഞാൽ നീ പറയും. ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന്. സംസാരം കേട്ടാൽ ഏറ്റവും നല്ല വാചാലനെന്ന് തോന്നും. ഹദീസുകളും ഖുർആനും വിവരിക്കുന്നത് കേട്ടാൽ ഏറ്റവും വലിയ പണ്ഡിതനാണെന്നും വിശ്വസിക്കും.
Post a Comment